തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശരാക്കി കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒരു പവന് 61,960 രൂപയാണ് വിപണി വില.
ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഇതിനു പ്രധാന കാരണമാണ്.
കാനഡയില്‍ നിന്നും, മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ദുർബലമായതും നാളത്തെ ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവർധനവിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ തവണ 6% ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ഇത്തവണ 2% കൂട്ടുമെന്നുള്ള ആശങ്കയും സ്വർണ്ണ വിലവർധനവിന് കാരണമാണ്. നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കില്‍ 67000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.